Saturday, December 09, 2006

യസ്യാമതം തസ്യമതം

"യസ്യാമതം തസ്യമതംമതം നസ്യ ന: വേദസ അവിജ്ഞാത
--------------------------------------

വിജാനതാംവിജ്ഞാതമവിജാനതാം"
-------------------------

പരമു മേശിരിയുടെ പിതാമഹര്‍ കൊട്ടാരം മേശിരിമാരായിരുന്നു. അമ്പലത്തിനുള്ളിലെ ബലിക്കല്‍‍പ്പുരയ്ക്കു മുകളിലും, തന്ത്രി കെട്ടിട്ത്തിലെ മച്ചു പാവിലും, അഷ്ടപതി വായന നടത്തുന്ന സോമശാലയിലും, തട്ടില്‍ കുറിച്ചിരിക്കുന്ന ചിത്രങ്ങള്‍ അവരുടെ കരവിരുതുകളായിരുന്നു.
അറിയപ്പെടാതെ പോയ ആ കണ്ണിയിലെ അവസാനത്തെ പരമുവിനെ ഓര്‍ത്തു് പാവം രാജാവുറങ്ങാന്‍ കിടന്നു.

തന്ത്ര മന്ത്ര കഥകളില്‍ ഒരപ്പുര വാതിലില്‍ ഒളിച്ചു നോക്കുന്ന മാരാത്തിയെ പോലെ തട്ടുമ്മോളില്‍ നിന്നു വീഴുന്ന നിഴലുകള്‍ക്കു് കളമെഴുത്തു പാട്ടിനു ശേഷം ചിത്രത്തില്‍ കാണുന്ന വര്‍ണ സമ്മേളനങ്ങള്‍‍.
മിഥ്യകളുടെ മൊത്തം തുകയായ ജീവിതത്തെ കുറിച്ചാലോചിച്ചു കൊണ്ടു് രാജാവു വീണ്ടും ഉറങ്ങാന്‍ കിടന്നു.

കിളി വാതിലിനുമപ്പുറം ചീവീടുകളുടെ സ്വര രാഗ സുധയില്‍ കാലം പുറകോട്ടു പോകുന്നതറിയാതെ രാജാവുറങ്ങി.

............................
മുത്തശ്ശിയോടൊപ്പം അല്പ ദൂരെയുള്ള ഗ്രാമത്തിലെ ഉത്സവത്തിനു് പോകുമ്പോള്‍ രാജാവൊരു കൊച്ചു പയ്യനില്‍ നിന്നും വളര്‍‍ന്നിരുന്നു. അടുത്ത നഗരത്തിലെ വലിയ കോളേജില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. മൂക്കിനു താഴെയുള്ള ചെറിയ വരകള്‍ തടവി കൊച്ചു രാജാവു് ‍ മുത്തശ്ശിയോടൊപ്പം പോയതും,....പിന്നെ
താവഴിയിലെ ബന്ധു വീട്ടിലെ കഥകളി കളരിയില്‍, കുത്തു വെളക്കിനു മുന്‍പില്‍ കണ്ട കണ്ണുകളെ ക്കുറിച്ചു മുത്തശ്ശിയോടു ചോദിച്ചതും ഇന്നത്തെ പോലെ.
വരും വഴി പറഞ്ഞു മുത്തശ്ശി. അവള്‍ ദേവയാനി. ശൂദ്രനു് നമ്പൂതിരിയില്‍ ഉണ്ടായ സന്തതി. എന്താ.? മുത്തശ്ശിയുടെ ചോദ്യത്തിനു് മറുപടി പറഞ്ഞില്ല.
പിറ്റേ ദിവസം കണ്ടു. വെളുത്ത സുന്ദരിയോടു ചിരിച്ചു സംസാരിച്ചു രാജാവു്, മനസ്സിലൊരു അടയാളവുമായി കാത്തിരുന്നു.
വര്‍ഷങ്ങള്‍...........
ഒരിക്കല്‍ തിരിച്ചു വന്നപ്പോള്‍ ‍ കുട്ടനോടൊപ്പം അവിടെ ഒരു നിമിത്തം പോലെ പോയി. കുളിച്ചീറനായി നടന്നു വരുന്ന ദേവയാനിയേ രാജാവ് ദൂരെ വച്ചേ കണ്ടു.
മുത്തശ്ശി മാത്രം അനുഗ്രഹിച്ച ആ വിവാഹം നടക്കുന്നതറിഞ്ഞു് പാവം രാജാവുറങ്ങി പോയി.



-----------------------------------------------------------

സരസ്വതീ യാമത്തില്‍ ഉണര്‍ന്ന രാജാവു്, കുട്ടനറിയാതെ വെളിയില്‍ ഇറങ്ങി.
നാട്ടു വെളിച്ചത്തില്‍ അയണി മരത്തിനു പുറകില്‍ ആത്മാവിഷ്ക്കാരം നടത്തി, വെള്ളി തമ്പാളത്തില്‍ നിന്നു് നീട്ടി ഒന്നു മുറുക്കി. വെറുതേ ഒരു നക്ഷത്രം പൊഴിഞ്ഞു വീഴുന്നതു കണ്ടതിലേ നടന്നു.
എരുത്തിലില്‍ ഉറങ്ങിയ കല്യാണി ശബ്ദം കേട്ടു് ചാടി എണീറ്റതു കണ്ടു.
മനോഹരിയായ രാത്രി പാവം ചീവീടുകളെ ഉറക്കി കിടത്തിയിരിക്കുന്നു. അകലെ വാസുഅപ്പന്‍ നമ്പൂതിരിയുടെ ഉയരം കൂടിയ വട്ടയില്‍ നിന്നും ഒരു ഒന്നാം കോഴിയുടെ കൂവല്‍ കേട്ടു. ചിരി വന്നു. എന്നും ഒരു പോലെ. ഈ ചക്രമിങ്ങനെ തിരിക്കാനല്ലാതെ ഇങ്ങേര്‍ക്കെന്തറിയാം. വെറുതേ ആകാശത്തേ കോടാനു കോടി നക്ഷത്രങ്ങളെ നോക്കി രാജാവു് പുച്ഛമായി ചിരിച്ചു.
കൊക്രൂണിക്കും അകലെയുള്ള നിഴലിലൂടെ യക്ഷി ഗന്ധര്‍‍‍വന്മാര്‍ തിരിച്ചു പോകുന്ന കാലൊച്ച കേട്ടു കൊണ്ടു് രാജാവു് തന്‍റെ ഒറ്റ തോര്‍ത്തുടുത്തു് കുളപ്പെരയിലേയ്ക്കു നടന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

കുളി കഴിഞെത്തിയപ്പോഴെ കുട്ടന്‍ ഉണര്‍ന്നിരുന്നു.
കട്ടന്‍ കാപ്പി കുടിച്ചൊരേമ്പക്കം വിട്ടു്, ശ്രീമത്‍ഭാഗവതുമായി, ചാരു കസേരയില്‍ ഇരിക്കുമ്പോഴേയ്ക്കും നെരം വെളുത്തു തുടങ്ങിയിരുന്നു. തലേ ദിവസം പറഞ്ഞ പരമു മേശിരിയെയും കാത്തു് പാവം രാജാവു് മഹാഭാഗവതം തുറന്നു.

-----------------------------------------------------------------------