Wednesday, November 26, 2008

അര്‍ത്ഥശാസ്ത്രം

സൌദാമിനികള്‍ കണ്ണെഴുതുന്ന ഒരു ത്രിസന്ധ്യ.
വിളക്ക് കൊളുത്തി നാമ ജപത്തിലിരിക്കുന്ന രാജാവ്.


രാത്രിയുടെ കാവല്‍ക്കാരനായ കുട്ടന്‍ നായര്‍ കഞ്ഞിക്ക് അരി അടുപ്പത്തിടുകയായിരുന്നു.
സന്ധ്യയുടെ മൌനം ഒരു പ്രേതമായി പത്തായ പുരയുടെ ഇരുട്ടില്‍ ഒളിച്ചു.
കൊക്രൂണിയുടെ കരയിലിരുന്ന് പകല്‍ മുഴുവന്‍ കാമം കളിച്ച തവളകള്‍ ചിറയിലേയ്ക്കെടുത്തു ചാടി. ബ്ലും.. ബ്ലും....


ഒരു നിഴല്‍ നടന്നു വരുന്നു.
ദൂരെ നിന്ന് വരുന്ന ആ രൂപം ആദ്യം കണ്ട കുട്ടന്‍ നായര്‍ അടുക്കളയുടെ ജന്നാലയിലൂടെ കണ്ണു മിഴിച്ച് നോക്കി നിന്നു.
ആടി ആടി വരുന്ന രൂപം പരമു മേശിരി ആയിരുന്നു.


സോമ രസത്തിന്‍റെ ഗന്ധം കൊട്ടാര വളപ്പിനെ പോലും മദോന്മത്തതയിലെത്തിക്കുന്നതായിരുന്നു.



പരമു.....ത്രികാലിയായ രാജാവിനെ , ഈ മുഖം.ഒളിച്ചൊന്നു കാണിക്കണം.

ഒരു നൂലു പോലെ ആയ പരമു മേശിരിയുടെ പുരികം പോലും നരച്ചിരുന്നു.


കുട്ടന്‍ ഉവാച........ രാജാ സന്ധ്യാ പ്രവര്‍ത്തതേ.... തിരുവുള്ളക്കേട് പറയരുത്.
പരമു,....... എന്തോന്നാടോ പ്രവര്‍ത്തി.? വീണവായന ഇപ്പോഴും.?
കുട്ടന്‍,...... നാമ ജപാ സുഷുപ്തി. നില്‍ക്കാത്ത കാലില്‍ നില്‍ക്കാതെ ഈ മുടന്തന്‍ ബഞ്ചില്‍ ഉപവിഷ്ടാം..
പരമു,...രാജാവ്...?? സങ്കടങ്ങള്‍ ആ കാല്‍ക്കീഴില്‍ എറിഞ്ഞുടയ്ക്കണം.
കുട്ടന്‍, .....ഭീമമായ കെടുതി. സഹ്യന്‍ ഇടിഞ്ഞു വീഴുന്നു. ഭാവയാമി.
പരമു, ഉം....ഞാനിവിടെ കാത്തിരിക്കും.

യുഗയുഗങ്ങള്‍ കഴിഞ്ഞാലും ഞാനൊരു പ്രേതമായ് ഇവിടെ കാത്തിരിക്കുമെന്ന് പറയൂ. സുഷുപ്തി.


കുട്ടന്‍,....... ഈ സന്ധ്യക്കെന്തോന്ന് നീതി സാരം.?
പരമു, .....നിലമ്പതിച്ചു. അര്ഥശാസ്ത്രം തകരുന്നു. ഗള്ഫും ?. പുകഞ്ഞ തീക്കൊള്ളികള്‍ അമേരിക്കയും എടുത്ത് കളയുന്നു.ഒബാമാ...പാവം.

കുട്ടന്‍,..... അതിനു്..?
പരമു,...... മക്കള്‍ തിരിച്ചു വരുന്നു. വീണ്ടും കൊട്ടൂടി തവളകള്‍?

കുട്ടന്‍, .....അതിനു് , ഭാവയാമി രഘു?
പരമു, ......എനിക്കിവിടത്തെ സപ്രപഞ്ച കട്ടിലൊന്നു പുതുക്കി പണിയണം.തിരിച്ചു വരവിന്‍റെ ആഘോഷം.

കുട്ടന്‍, .....ചിതംബരം പറയുന്നു. നല്ല ബലമുണ്ടെന്ന്. ആടി ഉലയുന്നില്ലെന്ന് മന്മോഹനവും പറയുന്നല്ലോ.?

പരമു പരിതാപകരമായി ഉവാച.
സമ്പ്രാപ്തേ.....
ശങ്കരന്‍ പറഞ്ഞ വരികള്‍ തന്നെ സത്യം. ബഹു കൃത വേഷാ...
അപ്പോള്‍ മേശിരിക്കും ഇന്നു കഞ്ഞി വേണ്ടിവരുമല്ലോ.


കുട്ടന്‍ നെടു വിര്‍പ്പിട്ടു. ബഹുകൃതം.
ഗീര്‍വാണം.

മുറ്റത്ത് ഒരു മൂലയ്യ്ക് പതുങ്ങി നിന്ന പാവം മുത്തശ്ശന്മാവിന്‍റെ മൂട്ടില്‍ ആരും കാണാതെ കോണകം അഴിച്ച് കുട്ടന്‍ നായര്‍ ആനന്ദ തുന്ദിലനായി, സംഭവാമി യുഗേ യുഗേ എന്ന നീതി സാരം വെടിഞ്ഞു് പഞ്ച പുച്ഛമടക്കി തിരിച്ചു വന്നു.


സപ്രമഞ്ച കട്ടില്‍ പണിയേണ്ട മൂത്താശ്ശാരി നടപ്പുരയുടെ ഒരു ചാലില്‍ കിടന്ന് കൂര്‍ക്കം വലിക്കുന്നത് കണ്ട്, എന്നോ നിന്നു പോയ ഒരു ചിരിയുമായി കുട്ടന്‍ നായര്‍ അടുക്കളയിലേയ്ക്ക് കടന്നു.


ആത്മഗതം.
നല്ല കാലത്ത് തിരിഞ്ഞു നോക്കാത്ത ജന്തുക്കള്‍.
കൊട്ടാരത്തിന്‍റെ ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയില്‍ കാക്കിച്ചു തുപ്പിയവര്‍.
അര്‍ത്ഥാന്തരന്യാസം. ലോക സമ്പത്ത് തരികിട ആയി പോലും. രാവിലെയും കേട്ടിരുന്നു. പത്രങ്ങളെല്ലാം കരയുന്നു.
ഫൂ...
നല്ല അവസ്ഥയില്‍ ഇരുന്നപ്പോഴെന്തായിരുന്നെടോ കൂവേ....
ആരും ഒന്നും കേള്‍ക്കാന്‍ ഇല്ലെന്നറിഞ്ഞ കുട്ടന്‍ നായര്‍ സധൈര്യം ഉറക്കെ പറഞ്ഞു.
കഴുവര്‍ടമക്കള്‍....
മനോഹരം...
എതിര്‍മൊഴിയില്ല.
ഇന്ന് രാജാവിനും രണ്ടു ചീത്ത കൊടുക്കണം.
ആരവിടെ.? നിന്‍റെ തന്ത. പിന്നല്ല.....
കുട്ടനും സമ്പ്രാപ്ത്യേ. ഏതു പട്ടിക്കും മോങ്ങനസ്യ വന്നാലുണ്ടല്ലോ.
അടുക്കള ഭിത്തിയിലിരുന്ന ഒരു പാറ്റയുട മുകളിലേയ്ക്ക് സര്‍വ്വ ശക്തിയും ഉപയോഗിച്ച്, തന്‍റെ അറ്റം പിഞ്ഞിയ ചുട്ടി തോര്‍ത്തെടുത്താഞ്ഞടിച്ചു.

പറഞ്ഞു. നായിന്‍റെ മക്കള്‍.
ഉത്തരങ്ങളില്ല...

പിന്നെ...... രാജാവ് കേള്‍ക്കാതെ പറഞ്ഞു .
ആരവിടെ.:)

നീതിസാരങ്ങ്ള്‍ ഉണങ്ങാന്‍ കിടന്ന അയയില്‍, സായൂജ്യത്തിന്‍റെ തലയണയുമായെത്തിയ രാഷ്ട്റീയക്കാരനെ പോലെ പരമുവിന്‍റെ പിച്ചും പേയും കേള്‍ക്കാമായിരുന്നു.




----------------------

4 comments:

രാജാവു് said...

പലര്‍ക്കും അര്‍ത്ഥമില്ലാത്ത ശാസ്ത്രം.:)

അരുണ്‍ കരിമുട്ടം said...

നീതിസാരങ്ങ്ള്‍ ഉണങ്ങാന്‍ കിടന്ന അയയില്‍, സായൂജ്യത്തിന്‍റെ തലയണയുമായെത്തിയ രാഷ്ട്റീയക്കാരനെ പോലെ പരമുവിന്‍റെ പിച്ചും പേയും കേള്‍ക്കാമായിരുന്നു.

:)

ബഹുവ്രീഹി said...

കഴിഞ്ഞാഴ്ച മേശിരിയെ കണ്ടില്ല്യലോ എന്നു വിചാരിച്ചതേയുള്ളൂ.

രാജൻ, രസിച്ചു.

രാജാവു് said...

പ്രിയപ്പെട്ട അരുണ്‍, ബഹുവ്രീഹി നന്ദി നന്ദി.
:) :)
അരുണ്‍, പരമുവിന്‍റെ പിച്ചും പേയ്ക്കും കാതോര്‍ക്കുക,
ബഹു, പരമു ഇനിയും കഥകളുമായി വരും.
ഉം. ആരവിടെ.:)